Tuesday, March 28, 2006

ബഠാ പുട്ടിനൊരു ഗോമ്പിനേഷന്‍

ഇതാ സ്വാര്‍ത്ഥന്റെ ബഠാ ബട്ടര്‍ പുട്ടിന്റെ കൂടെ കഴിക്കാന്‍ ഇതാ ഒരു ഗോമ്പിനേഷന്‍:

ഇറച്ചി - ശീമച്ചേമ്പ് കറി

ചേരുവകള്‍

മാട്ടിറച്ചി - 1 കിലോ (കഷണങ്ങളാക്കണം)
വിന്നാഗിരി - 3 ഡെസ്സേര്‍ട്ട് സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളക് പൊടി - 2 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ഡെസ്സേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 6 ഡെസ്സേര്‍ട്ട് സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
സവാള നീളത്തിലരിഞ്ഞത് - ഒന്നര കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് - ഒന്നര ഡെസ്സേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി നീളത്തിലരിഞ്ഞത് - ഒന്നര ഡെസ്സേര്‍ട്ട് സ്പൂണ്‍
പച്ചമുളക് നീളത്തിലരിഞ്ഞത് - 10 എണ്ണം
കറുവാപട്ട - 3 ചെറിയ കഷണം (ചതച്ച് വയ്ക്കണം)
ഗ്രാമ്പൂ - 8 എണ്ണം (ചതച്ച് വയ്ക്കണം)
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
പഴുത്ത തക്കാ‍ളി - 3 എണ്ണം
ശീമചേമ്പ് വൃത്തിയാക്കി ചെറുതായി അരിഞ്ഞത് - 1 കിലോ

പാകം ചെയ്യുന്ന വിധം:

വിന്നാഗിരിയും ഉപ്പും പാകത്തിനു വെള്ളവും ഒഴിച്ച് ഇറച്ചി വേവിക്കുക. മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ സ്വല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. പിന്നീട് അരിഞ്ഞുവച്ച സവാ‍ള, ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്, ചതച്ചുവച്ച ഗ്രാമ്പൂ, കുരുമുളക് എന്നിവ അതിലിട്ട് വഴറ്റുക. ഇതില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച പൊടികള്‍ ഇട്ട് അടുപ്പില്‍ തീ കുറച്ച് വച്ച് മെല്ലെ വഴറ്റുക.പച്ചമണം മാറുമ്പോള്‍ പഴുത്ത തക്കാളി കൂടിയിട്ട് ശരിക്കു വഴറ്റണം. പിന്നീട് വെന്ത ഇറച്ചി ചാറോടുകൂ‍ടി കുടഞ്ഞിടണം. പുറമേ, ശീമചേമ്പ് അരിഞ്ഞതും ചേര്‍ത്ത് വേവിക്കണം. ചേരുവകള്‍ കഷണങ്ങളില്‍ ശരിക്ക് പിടിച്ചുകഴിഞ്ഞ് ചാ‍റ് ഇടത്തരം പാകത്തില്‍ കുറുകുമ്പോള്‍ വാങ്ങി ചൂടോടെ , ചൂട് ബഠാ പുട്ടിന്റെ കൂടെ കഴിക്കുക.

(ടെക്നിക്കല്‍ സപ്പോര്‍ട്ട് : ഗോപുവണ്ണന്‍, മുദീര്‍)

ബഠാ പൂഠ്‌

എന്താ ചെയ്യ! എന്നും 'ചൂടുകുട'ത്തില്‍ അരക്കുറ്റി പുട്ടെങ്കിലും ബാക്കി വരും. കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി ഞാന്‍ തന്നെ ഉണ്ടാക്കിയതല്ലേ, കളയാന്‍ മടി. രാത്രി മുഴുവന്‍ സൂക്ഷിച്ചു വയ്ക്കും, രാവിലെ എടുത്ത്‌ കളയും. വിശാലന്‍ ചെയ്യാറുള്ള പോലെ, നാളികേരം മാന്തി തിന്ന് ബാക്കി കളയാമെന്നു വച്ചാല്‍...എളുപ്പപ്പണി നോക്കി, പാക്കറ്റില്‍ കിട്ടുന്ന ഉണക്ക തേങ്ങാപ്പൊടി ഉപയോഗിച്ചാ മിക്കവാറും കണ്‍സ്ട്രക്ഷന്‍.

തലേന്ന് രാത്രിയിലെ പുട്ട്‌ (വഴിക്ക്‌ വച്ച്‌ BTW: ഞാനെന്നും രാത്രിയിലാ പുട്ടടി) റീസൈക്കിള്‍ ചെയ്ത്‌ കഴിക്കാന്‍ ഒരുപാധിയാണ്‌ അന്വേഷിച്ചത്‌. കണ്ടെത്തിയതാകട്ടെ, അട്ടര്‍ലി ബട്ടര്‍ലി ഡെലീഷ്യസ്‌ ആയ ഈ ഡിഷ്‌: ബട്ടര്‍ പുട്‌

Components

ഹോട്‌ പുട്‌ = ഹാഫ്‌ കുറ്റി
ബട്ടര്‍ = ഒരു പാളി

Gombination

ഡൌണ്‍ലോഡ്‌ ചെയ്തെടുക്കുന്ന ഹോട്‌ പുട്ടിനു മുകളിലേക്ക്‌ മെല്ലെ, വേദനിപ്പിക്കാതെ, ബട്ടര്‍ പാളി വയ്ക്കുക. ഉരുകിത്തുടങ്ങുമ്പോള്‍ ചൂണ്ടുവിരല്‍ കൊണ്ട്‌ പുട്ടില്‍ അമര്‍ത്തി നെടുകെ പിളര്‍ക്കുക. ആവി ഒന്നൊതുങ്ങി എന്നു കണ്ടാല്‍ "ആക്രമണ്‍!!!!!". വിതിന്‍ സെക്കന്റ്സ്‌ യൂ ഷുഡ്‌ ഫിനിഷ്‌ ഇറ്റ്‌ ഓഫ്‌.

Tips & Tricks

പുട്ട്‌ നേരെ 'ചൂടുകുട'ത്തിലേക്ക്‌ ഡൌണ്‍ലോഡ്‌ ചെയ്യുക. കൈ പൊള്ളാതെ നെടുകെ പിളര്‍ന്ന് ബട്ടര്‍ വയ്ക്കുക. കുടം മൂടി മായാവിയെ ധ്യാനിച്ച്‌ 'ഓം ക്രീം കുട്ടിച്ചാത്താ...' മന്ത്രം 31 തവണ ഉരുവിടുക. മനസ്സില്‍ കടന്നു വരുന്ന കുട്ടൂസന്‍, ലുട്ടാപ്പി, ഡാകിനി, ലൊട്ടുലൊടുക്ക്‌, ഗുല്‍ഗുലുമാല്‌, വിക്രമന്‍, മുത്തു എന്നിവരിലേക്കൊന്നും ശ്രദ്ധ തിരിയാതെ മന്ത്രം ജപിച്ചാല്‍, തുറന്നു നോക്കുമ്പോള്‍, മാജിക്‌, ബട്ടര്‍ കാണാനില്ല!!. അല്‍പം പോലും താമസിക്കാതെ പുട്ടും അപ്രത്യക്ഷമാക്കുക.

ഹാഫ്‌ കുറ്റി പുട്ടില്‍ കൂടൂതല്‍ ഒരുസമയം ഉപയോഗിക്കരുത്‌. ചൂടാറുന്നതിനു മുന്‍പു തന്നെ കഴിക്കേണ്ടതിനാണ്‌ ഇത്‌. നാലംഗങ്ങളുള്ള വീട്ടില്‍ നാലു പാര്‍ട്ടീഷനുള്ള പുട്ടുണ്ടാക്കുന്നത്‌ അഭികാമ്യമായിരിക്കും. അല്ലേല്‍ വെയ്റ്റ്‌ ചെയ്യുന്നവര്‍ വെള്ളമിറക്കി നിങ്ങളുടെ വയറ്‌ കേടാകും.

ഡാനിഷ്‌ 'ലൂപാര്‍ക്‌ ' ബട്ടര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത്‌ നിറയെ 'കാര്‍ട്ടൂണാ'!!

ആഞ്ഞുവെട്ടുമ്പോള്‍ കഴിയില്ലെങ്കിലും കൈ കഴുകി കഴിഞ്ഞ്‌ എന്നെ ഓര്‍ക്കണേ...

Friday, March 10, 2006

സൈഡ് അമിട്ട്















“സൈഡ് അമിട്ട്“ എന്നാണത്രേ സ്വാര്‍ത്ഥന്‍ ഇതിനെ വിളിക്കുക.
പാവങ്ങള്‍ :(

Monday, March 06, 2006

അമ്പോ, ഈ പുട്ടിന്റെയൊരു നീളം! - തോമസ് ജേക്കബ്


ഒരു വീട്ടില്‍ ചെന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പരിപാടി ആയിരിക്കുന്നു “കൊച്ചു മക്കള്‍ പുരാണം”. മുക്തകണ്ഠം ഭക്ഷിച്ചു തീന്മേശ ക്ലീന്‍ ആക്കേണ്ടതിനു പുറമേ വയറു നിറയെ ‘കൊച്ചുമക്കള്‍ കഥകള്‍’ കൂടി കേള്‍ക്കേണ്ടി വരുന്ന അതിഥിയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അതും കെട്ട് മൂക്കുമുട്ടെ നില്‍ക്കുമ്പോഴായിരിക്കും ആ‍തിഥേയന്‍ ദയയില്ലാതെ പറയുന്നത് : ‘എടാ ജിക്കൂ, അങ്കിളിന് നീയാ മിമിക്രി കാണിച്ചു കൊടുക്ക്’. ഉടനെ പാവം ജിക്കു എന്തോ ഒരു ശബ്ദം കഷ്ടപ്പെട്ട് ഉണ്ടാക്കുകയുണ്ടായി.

അപ്പോള്‍ അപ്പൂപ്പന്റെ ദൃക്‌സാക്ഷി വിവരണം. ‘ട്രെയിന്‍ സ്റ്റേഷനിലെത്തുകയാ ...’

‘അയ്യോ പാവം’ എന്നു മനസ്സില്‍ പറഞ്ഞ് അതിഥി വായില്‍ കിടക്കുന്ന കട്‌ലറ്റിനടിയിലൂടെ കഷ്‌ടപ്പെട്ട് ഉറക്കെ ചിരിക്കുന്നതായി കാണിക്കുന്നു. അപ്പോള്‍ പയ്യന്‍സ് അടുത്ത അവതരണത്തിലേക്ക് കടക്കുകയാണ്. കട്‌ലറ്റ് വായിലിട്ട തന്റെ ചിരിയാണോ ഈ മിമിക്രിയെന്ന് അതിഥി ആശങ്കപ്പെടുമ്പോള്‍ ആശ്വാസമായി അപ്പൂപ്പന്‍, ‘ട്രെയിനിപ്പൊ ഒരു പാലത്തിലാണ്...’

ആ തീവണ്ടി എപ്പോഴാണ് ഓട്ടം അവസാനിപ്പിക്കുന്നതെന്നോര്‍ത്ത് പാവം അതിഥി വാച്ചിലേക്ക് നോക്കുന്നു. അപ്പോള്‍ കുഞ്ഞു മിമിക്രിക്കാരന്‍ പറയുകയാണ് : ‘നോക്കി നോക്കി വാച്ചിനെ ബോറടിപ്പിക്കല്ലേ, അങ്കിളേ ...!’

ഇപ്പോഴത്തെ കുട്ടികള്‍ക്ക് വയസ്സേറെയാണ്. ബുദ്ധിയിലും കാര്യഗ്രഹണശേഷിയിലും അവരെത്രയോ മുന്നിലും. കാലഘട്ടത്തില്‍ വന്ന മാറ്റമാണ് ഈ കുഞ്ഞു തലച്ചോറിനെ ഇത്ര വലുതാക്കിയത്. ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണിന്റെ പോളിഫോണിക്ക് റിങ്ടോണ്‍ അല്ലേ അവന്‍ കേള്‍ക്കുന്നത്! കയ്യിലൊരു മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മക്കൊരു മെസ്സേജ് അയച്ചേനെ അവന്മാര്!

സംസാരിക്കാനായാല്‍ കുഞ്ഞുനാവിന്റെ നീളമളക്കാനാകാതെ വീട്ടുകാരും നാട്ടുകാരും ബുദ്ധിമുട്ടുകയും ചെയ്യും. പറയുന്നതില്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ... ‘മണ്ടത്തരം പറഞ്ഞാല്‍ അടി കിട്ടുമേ’ എന്ന് പരമ്പരാ‍ഗത രീതിയില്‍ ഭീഷണിപ്പെടുത്താനും വയ്യാത്ത അവസ്ഥ. ചുരുക്കത്തില്‍ പിള്ളേര് നമ്മളെ പിടിക്കുന്ന കാലമാണിതെന്ന് പറയാം.

‘കൊച്ചുമക്കള്‍ പുരാണം’ പറഞ്ഞാണല്ലോ തുടങ്ങിയത്. എനിക്കും ഉണ്ട് രണ്ടു കൊച്ചുമക്കള്‍. അവര്‍ ചിന്തിക്കുന്ന രീതി എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. മുന്‍പൊന്നും നമ്മള്‍ ചിന്തിക്കാത വഴികളിലൂടെയാണല്ലോ ഈ കുരുന്നു മനസ്സുകള്‍ ഇങ്ങനെ ഒഴുകിപ്പോകുന്നത്! (അതെ. നിങ്ങള്‍ ഊഹിച്ചത് ശരി തന്നെ. കൊച്ചു മക്കളെക്കുറിച്ച് അല്പം പൊങ്ങച്ചം പറയാന്‍ തന്നെയാണല്ലോ എന്റേയും ഉദ്ദേശ്യം!)

ഇംഗ്ലണ്ടിലുള്ള മകന്റേയും കുടുബത്തിന്റെയും കൂടെ ഒരു മാസം താമസിക്കാന്‍ എത്തിയതായിരുന്നു ഞാനും ഭാര്യയും. മകനും ഭാര്യയും ജോലിക്കു പോകുന്നതു കൊണ്ട് കൊച്ചുമോന് ഞാനും ഭാര്യയും ആയിരുന്നു മിക്ക സമയവും കൂട്ട്. ആ അഞ്ച് വയസ്സുകാരന്റെയൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരിച്ചു പോരേണ്ട സമയമായി. അവന്‍ ഞങ്ങളോട് ഇത്ര അടുപ്പമായിക്കഴിഞ്ഞതിനാല്‍ പോകുന്ന കാര്യം കൊച്ചുമോനോട് വളരെ സൌമ്യമായേ പറയാവൂ എന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ചെറിയ മനസ്സിനെ വേദനിപ്പിക്കാന്‍ പാടില്ലല്ലോ. പോകുന്നതിന്റെ തലേ രാത്രി ഞങ്ങള്‍ അവനെ അരികില്‍ വിളിച്ച് മെല്ലെ കാര്യം പറഞ്ഞു:

- ഞങ്ങള്‍ നാളെ രാവിലെ തിരിച്ചു പോകുകയാ മോനേ.

അവനെ സമാധാനിപ്പിക്കാനുള്ള അടുത്ത വാചകം പുറത്തെടുക്കുന്നതിനു മുന്‍പുതന്നെ അവന്‍ ഇംഗ്ലീഷില്‍ ഉറക്കെ പറഞ്ഞു:

- കൊള്ളാം, അതൊരു നല്ല ഐഡിയ ആണല്ലോ!

ഇനിയൊരു ‘കൊച്ചുമോള്‍ കഥ’ കൂടി പറഞ്ഞു അവസാനിപ്പിക്കാം.

എന്റെ മകളുടെ മകളാണവള്‍. നാലര വയസ്സുകാരി വികൃതി. മൂന്നു ദിവസത്തെ അവധിക്ക് അവര്‍ ചെന്നെയില്‍ നിന്ന് കോട്ടയത്തെ ഞങ്ങളുടെ വീട്ടിലെത്തുന്നു. കളിയും ചിരിയുമായ് വീട്ടിലാകെ ബഹളം. എന്റെ ഭാര്യയുടെ അഭിമാനങ്ങളിലൊന്ന് സാമാന്യം നല്ലൊരു അടുക്കളക്കാരിയാണെന്നതാണ്. ഏതെങ്കിലും രണ്ടു നേരം പ്രധാന വിഭവങ്ങള്‍ ഒന്നു തന്നെയായാല്‍ സഹ വിഭവങ്ങള്‍ വ്യത്യസ്ഥമാക്കി തീന്മേശക്ക് പുതുമ നല്‍കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്.

അങ്ങനെയതാ ഒരു പ്രഭാതം അടുക്കളയില്‍ പൊട്ടി വിടരുന്നൂ. തുടര്‍ന്ന് ആ പ്രഭാതം പ്രാതലിന്റെ രൂപത്തില്‍ തീന്മേശയിലുമെത്തുന്നു. മകളുടെ കുടുംബം ഇവിടെ എത്തിയതിന്റെ മൂന്നാം രാവിലെയാണന്ന്. പ്രാതല്‍ വിഭവത്തിന്റെ കാസറോള്‍ ഇതിനിടെ കൊച്ചുമോള്‍ തുറന്ന് നോക്കിയിരുന്നു. തുറന്ന് നോക്കിയതിലും സ്പീഡിലായിരുന്നു കാസറോളിന്റെ അടപ്പ് അവള്‍ തിരികെ വച്ചത്. കൂടെ ഇംഗ്ലീഷില്‍ ഒരു ആത്മഗതവും:

- ഓ. ഇന്നും പുട്ട്. ഇന്നലെയും മിനിയാന്നും കിട്ടിയതും പുട്ട്. എന്തുകൊണ്ടാണ് വേറെ ഒരു സാധനം ഇവിടെ ഉണ്ടാക്കാത്തത്?

പുട്ടിലെ തേങ്ങ പോലെ വെളുക്കെ ചിരിച്ച് കൊച്ചുമോള്‍ക്കരികെ നിന്നിരുന്ന ഭാര്യ ആ ആത്മഗതം കേള്‍ക്കെ, കസേരയില്‍ ഇരുന്നു പോയി. ഉച്ചക്ക് മകളും കുടുംബവും തിരിച്ചു പോകാനൊരുങ്ങി. കാറില്‍ കയറുന്നതിനു മുന്‍പ് കൊച്ചുമോള്‍ ഞങ്ങളോട് സഹതാപത്തോടെ പറഞ്ഞു.

- ഞങ്ങള്‍ പോകുകയാണ്. നാളെയും നിങ്ങള്‍ക്ക് പുട്ട് തന്നെ...!

ഭാര്യയെ ഞാനൊന്ന് ഒളിഞ്ഞ് നോക്കി. ഭാര്യക്കിട്ട് ഒരു ചെറിയ കൊട്ട് കൊടുക്കാന്‍ പറ്റിയ അവസരമാണെന്ന് കണ്ട് കൊച്ചുമോളോട് പറഞ്ഞു.

- അങ്ങനെ പറഞ്ഞ് കൊടുക്ക് മോളേ. 36 വര്‍ഷമായി പുട്ട് തിന്ന് കഴിയുകയാണ് ഞാന്‍!

അതു പറഞ്ഞു കഴിഞ്ഞ് ഭാര്യയുടെ മുഖത്ത് നോക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു...

അതിന്റെ ആന്റി ക്ലൈമാക്സ് കൂടി പറയാതിരിക്കുന്നതെങ്ങിനെ?

ഒരു മാസം കഴിഞ്ഞ് ഞാന്‍ ചെന്നെയില്‍ മകളുടെ വീട്ടിലെത്തി. ആ രാവിലെ പ്രാതല്‍ കഴിക്കാന്‍ എത്തിയപ്പോഴതാ, കൊച്ചുമോള്‍‍ നിശബ്ദയായിരുന്ന് അവളുടെ അമ്മയുണ്ടാക്കിയ പുട്ട് ആസ്വദിച്ച് കഴിക്കുന്നു. ഒരു പരാതിയുമില്ലാതെ...!

(മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍).
Send your reactions to thomasjacob@manorama.com

Friday, March 03, 2006

പുട്ടു പെരുമ ക്രിക്കറ്റ് ലോകത്തും

ദാ മറ്റൊരു പുട്ടന്‍. ഇന്ത്യന്‍ ടീമിലെ മലയാളി ശ്രീശാന്ത് പുട്ടിന്റെ ആരാധകനാണത്രേ. ശ്രീശാന്തിന് പുട്ട് അസോസിയേഷന്റെ അഭിനന്ദനങ്ങള്‍. ഈ ലേഖനം മനോരമ ഓണ്‍ലൈനില്‍ നിന്നുമുള്ളതാണ്.